കരടിശല്യത്തിനു പരിഹാരം കാണാത്തതിലുള്ള പ്രതിഷേധം ചീരാലില്‍ ജനജാഗ്രതാസമിതി യോഗത്തില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ജോയി വനം ഉദ്യോഗസ്ഥരെ അറിയിക്കുന്നു.

ചീരാല്‍: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാല്‍, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂര്‍കുന്ന് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം 17 അംഗ കമ്മിറ്റി രൂപീകരിച്ചു. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതു തടയുന്നതില്‍ വനം വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. മുഴുവന്‍ അംഗങ്ങളെയും അറിയിക്കാതെയാണ് വനം അധികൃതര്‍ ജനജാഗ്രതാസമിതി യോഗം വിളിക്കുന്നതെന്ന് ആരോപിച്ചു. വാര്‍ഡ് അംഗം വി.എ. അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ജോയ്, എം.പി. രാജന്‍, കെ. മുനീബ്, അനീഷ് ചീരാല്‍, സുധീര്‍ പണ്ടാരത്തില്‍, മണി പൊന്നോത്ത്, കെ. ജലീല്‍, കെ.ഒ. ഷിബു, സൈനുദ്ദീന്‍ അരിപ്രാവന്‍, ജമീല ചോലയ്ക്കല്‍, സുന്ദരന്‍ അരായിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
അതിനിടെ, ചീരാല്‍ സാംസ്‌കാരിക നിലയത്തില്‍ വനം അധികൃതര്‍ വിളിച്ച ജനജാഗ്രതാസമിതി യോഗത്തില്‍ കര്‍ഷക പ്രതിനിധികള്‍ പ്രതിഷേധിച്ചു. ഈസ്റ്റ് ചീരാല്‍, പാട്ടത്തുകുന്ന്, കളന്നൂര്‍ കുന്ന്, കരിങ്കാളിക്കുന്ന്, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലെ കര്‍ഷക പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. വന്യജീവി പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കരടിയെ ഉടന്‍ പിടികൂടി ഉള്‍വനത്തില്‍ വിടുമെന്നും വനാതിര്‍ത്തിയിലെ ട്രഞ്ചുകള്‍ ഒരുമാസത്തിനകം വൃത്തിയാക്കുമെന്നും വനം ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *