കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ് ടി വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾക്കുമാണ് തരിയോട് ഗ്രാമപഞ്ചായത്തിൽ നിന്നും പുതുതായി വീട് അനുവദിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന 75 വീടുകളുടെ പ്രഖ്യാപനവും ഗുണഭോക്താക്കളിൽ നിന്നും കരാർ രേഖകൾ ഏറ്റുവാങ്ങലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ മാലതി ഓ വി മുഖ്യാതിഥിയായി.

ലൈഫ്, പി എം എ വൈ, പി എം ജൻമൻ തുടങ്ങിയ പദ്ധതികളിൽ ഈ ഭരണസമിതിയുടെ കാലയളവിൽ നിലവിൽ നൽകുന്നതുൾപ്പെടെ 252 കുടുംബങ്ങൾക്ക് വീട് അനുവദിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സർക്കാരിൻറെ നയപരമായ തീരുമാനപ്രകാരം ലൈഫ് ഭവന പദ്ധതിയിൽ ആദിവാസി വിഭാഗങ്ങൾക്ക് പ്രഥമ പരിഗണന നൽകി വീടുകൾ അനുവദിച്ചതിനു ശേഷം മാത്രമേ ജനറൽ വിഭാഗത്തിന് വീടുകൾ നൽകുന്നതിന് സാധിക്കുകയുള്ളൂ. പദ്ധതി വിഹിതം താരതമ്യേനെ ഏറ്റവും കുറഞ്ഞ പഞ്ചായത്തായ തരിയോടിന് ഇത് വലിയൊരു പ്രതിസന്ധി ആയിരുന്നു. വലിയ പരിശ്രമത്തിലൂടെ വിവിധ ഉറവിടങ്ങളിൽ നിന്നും തുക കണ്ടെത്തി നിലവിൽ അർഹരായ ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചതിനുശേഷമാണ് ജനറൽ വിഭാഗത്തിൽപ്പെട്ട 60ലധികം കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി വീട് അനുവദിക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി ജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വെർഡ്, കെ എൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ, അസി. സെക്രട്ടറി റസാക്ക് സി കെ തുടങ്ങിയവർ സംസാരിച്ചു. വിഇഒമാരായ ശ്രീജിത്ത് വി എം സ്വാഗതവും ഫ്രാൻസിസ് ലോറൻസ് നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *