മലയാളത്തിന് പുറത്തും തന്റേതായൊരു ഇടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ദുല്‍ഖര്‍ കയ്യടി നേടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ കാന്തയിലെ ദുല്‍ഖറിന്റെ പ്രകടനവും പ്രശംസിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ ദുല്‍ഖറിന് മലയാളത്തോളം തന്നെ ആരാധകരുണ്ടെന്നതും ശ്രദ്ധേയമാണ്.

അതേസമയം തന്റെ തുടക്കകാലത്ത് മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ചില മോശം അനുഭവവും ദുല്‍ഖറിനുണ്ടായിരുന്നു. ഹിന്ദിയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്. താനൊരു താരമാണെന്ന് ബോധപൂര്‍വ്വം തന്നെ തോന്നിപ്പിച്ചതോടെയാണ് ഇരിക്കാന്‍ കസേര പോലും കിട്ടിയതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

”ഞാന്‍ ഹിന്ദി സിനിമ ചെയ്തിരുന്ന സമയത്ത് എന്റെ കൂടെ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. സെറ്റില്‍ ഞങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു. വലിയൊരു താരമാണ് എന്ന തോന്നല്‍ ഉണ്ടാക്കേണ്ടി വന്നിരുന്നു എനിക്ക്. അല്ലാത്തപക്ഷം എനിക്ക് ഇരിക്കാന്‍ കസേര ലഭിക്കില്ലായിരുന്നു. മോണിറ്ററില്‍ നോക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ആളുകളുടെ കാഴ്ചപ്പാടിലാണ് കാര്യം എന്ന് ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ താരമാണെന്ന് അംഗീകരിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും. അത് സങ്കടകരമാണ്. എന്റെ ഊര്‍ജ്ജം അങ്ങനെ നഷ്ടപ്പെടുത്താനല്ല ഞാന്‍ ആഗ്രഹിക്കുന്നത്” ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

കാര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറുന്നത്. പിന്നീട് ദ സോയ ഫാക്ടര്‍, ചുപ് റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കാന്തയാണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് കാന്തയെ വിലയിരുത്തുന്നത്. തെലുങ്ക് ചിത്രം ആകാശമലോ ഒക്ക താര ആണ് പുതിയ സിനിമ. അയാം ഗെയിം മലയാളത്തിലെ അടുത്ത റിലീസ്. ലോകയുടെ രണ്ടാം ഭാഗം അടക്കമുള്ള സിനിമകള്‍ അണിയറയിലുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *