ദുബൈ: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. ചുറ്റും കേള്‍ക്കുന്നതു പോലെയല്ല താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകന്‍ ഗംഭീറാണെന്നും റഹ്മാനുള്ള ഗുര്‍ബാസ് പറയുന്നു. ഇന്ത്യയിലെ ഒരു കുറച്ചു പേര്‍ അദ്ദേഹത്തിനെതിരായിരിക്കാം. അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ഗുര്‍ബാസ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഗംഭീര്‍ മെന്ററായിരുന്നപ്പോള്‍ ടീമിലെ ഓപ്പണിങ് ബാറ്ററായി കളിച്ച താരമാണ് ഗുര്‍ബാസ്.

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകനും ഒരു നല്ല മനുഷ്യനുമാണ് ഗൗതം സാര്‍. അദ്ദേഹത്തിന്റെ സമീപനം ആകര്‍ഷിക്കുന്നതാണ്. ഇന്ത്യയില്‍ ചിലര്‍ അദ്ദേഹത്തിനെതിരായിരിക്കും. അവരെക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ ബാക്കിയെല്ലാവരും ഗൗതം സാറിനും ഇന്ത്യന്‍ ടീമിനുമൊപ്പമാണ്.’

‘ഗൗതം സാറിന്റെ കീഴിലല്ലേ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി നേടിയത്. ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും സ്വന്തമാക്കിയത്. ധാരാളം പരമ്പര നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഒറ്റ പരമ്പരയിലെ തോല്‍വി കൊണ്ടു മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല.’

‘കെകെആറില്‍ അദ്ദേഹം സമ്മര്‍ദ്ദരഹിതവും അച്ചടക്കത്തില്‍ വേരൂന്നിയതുമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. അത് ടീമിനെ അഭിവൃദ്ധിപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം താരങ്ങളോട് കാര്‍ക്കശ്യത്തോടെ പെരുമാറിയിട്ടില്ല. സാഹചര്യങ്ങളെ വളരെ ലളിമാക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതുകൊണ്ടു തന്നെ താരങ്ങള്‍ക്ക് ഒട്ടും വേവലാതിയില്ലാതെ കളിക്കാനായി. കെകെആര്‍ കിരീടവും നേടി.’

‘ഗൗതം സാര്‍ കര്‍ക്കശക്കാരനല്ല. എന്നാല്‍ അച്ചടക്കത്തിനു അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്. അച്ചടക്കത്തിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രം അദ്ദേഹം കാര്‍ക്കശ്യക്കാരാനാകാറുണ്ട്.’

‘ഇന്ത്യന്‍ ടീമിനു നിലവില്‍ പിന്തുണയാണ് വേണ്ടത്. ക്രിക്കറ്റ് താരങ്ങളും മനുഷ്യരാണ്. കളിക്കാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ചില സമയങ്ങളില്‍ കഠിനമായി അധ്വാനിച്ചാലും ചിലപ്പോള്‍ ഫലം മോശമായിരിക്കും. അതും ജീവിതത്തിന്റെ ഭാഗമാണ്’- അഫ്ഗാന്‍ ഓപ്പണര്‍ വ്യക്തമാക്കി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *